ഏഴാം പരീക്ഷണ വിക്ഷേപണത്തിന് പിന്നാലെ എട്ടാം ശ്രമത്തിലും സ്റ്റാര്‍ഷിപ്പിന്‍റെ ഏറ്റവും മുകള്‍ ഭാഗം ബഹിരാകാശത്ത് വച്ച് പൊട്ടിത്തെറിച്ച് ചിന്നഭിന്നമായി
ടെക്സസ്: ബഹിരാകാശ പര്യവേഷണ രംഗത്ത് ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സിന് വീണ്ടും തിരിച്ചടി. എക്കാലത്തെയും വലുതും ഭാരമേറിയതും ഭാരം ബഹിരാകാശത്തേക്ക് വഹിക്കുന്നതുമായ സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവി റോക്കറ്റിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണവും പരാജയമായി. വിക്ഷേപണത്തിന് ശേഷം റോക്കറ്റിന്‍റെ ഹെവി ബൂസ്റ്റര്‍ ഭാഗം മൂന്നാംവട്ടവും ഭൂമിയിലെ യന്ത്രക്കൈയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തെങ്കിലും മുകളിലെ ഷിപ്പ് ഭാഗം നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് പൊട്ടിത്തെറിച്ചു. സ്റ്റാര്‍ഷിപ്പിന്‍റെ കഴിഞ്ഞ ഏഴാം പരീക്ഷണ വിക്ഷേപണത്തിലും സമാനമായി ബൂസ്റ്റര്‍ മെക്കാസില്ല പിടികൂടുകയും, ഷിപ്പ് പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു.
സ്റ്റാര്‍ഷിപ്പിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണത്തില്‍ ബൂസ്റ്ററില്‍ നിന്ന് വേര്‍പെട്ട ശേഷം ഷിപ്പുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായി സ്പേസ് എക്സ് സ്ഥിരീകരിച്ചു. സ്റ്റാര്‍ഷിപ്പിന്‍റെ കഴിഞ്ഞ പരീക്ഷണത്തിലും ഇതേ തിരിച്ചടി സംഭവിച്ചിരുന്നു എന്നുമാണ് സ്പേസ് എക്സ് അധികൃതരുടെ ആദ്യ ഔദ്യോഗിക പ്രതികരണം. സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിച്ചതിന്‍റെ നിരവധി വീഡിയോകള്‍ ഇതിനകം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മനുഷ്യന്‍ ഇതുവരെ നിര്‍മ്മിച്ച ഏറ്റവും വലിയ റോക്കറ്റാണ് സ്പേസ് എക്സിന്‍റെ സ്റ്റാര്‍ഷിപ്പ്. 121 മീറ്ററാണ് സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ആകെ ഉയരം. താഴെയുള്ള സൂപ്പർ ഹെവി ബൂസ്റ്റര്‍, മുകളിലെ സ്റ്റാര്‍ഷിപ്പ് സ്പേസ്‌ക്രാഫ്റ്റ് (ഷിപ്പ്) എന്നീ രണ്ട് ഭാഗങ്ങളാണ് ഈ ബഹിരാകാശ വിക്ഷേപണ വാഹനത്തിനുള്ളത്. സൂപ്പര്‍ ഹെവി ബൂസ്റ്ററിന് മാത്രം 71 മീറ്ററാണ് ഉയരം. 33 റാപ്റ്റര്‍ എഞ്ചിനുകളാണ് സൂപ്പര്‍ ഹെവി ബൂസ്റ്ററിന്‍റെ കരുത്ത്. സൂപ്പർ ഹെവി ബൂസ്റ്ററിന് വലിയ പേലോഡുകൾ ബഹിരാകാശത്തേക്ക് ഉയർത്താൻ കഴിയും. 52 മീറ്ററാണ് ഏറ്റവും മുകളിലെ ഷിപ്പ് ഭാഗത്തിന്‍റെ ഉയരം. ഈ ബൂസ്റ്റര്‍, ഷിപ്പ് ഭാഗങ്ങള്‍ പൂര്‍ണമായും പുനരുപയോഗിക്കാന്‍ കഴിയുന്ന സ്റ്റാര്‍ഷിപ്പ് റോക്കറ്റ് സ്പേസ് എക്സ് ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള യാത്രകള്‍ മനസില്‍ കണ്ടാണ് തയ്യാറാക്കുന്നത്.
ഇത് മൂന്നാം തവണയാണ് സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ഭീമാകാരന്‍ ബൂസ്റ്റര്‍ ഭാഗം സ്പേസ് എക്സ് യന്ത്രക്കൈ ഉപയോഗിച്ച് വായുവില്‍ വച്ച് വിജയകരമായി പിടികൂടുന്നത്. എന്നാല്‍ ബൂസ്റ്ററിന് മുകളിലെ ഷിപ്പ് ഭാഗം വീണ്ടും പൊട്ടിത്തെറിച്ചത് സ്പേസ് എക്സിന് തിരിച്ചടിയായി.