പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കല്‍; 30 ശതമാനം പുനരുപയോഗ നയം നടപ്പാക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്

സംസ്ഥാനത്തെ ഏകദേശം 345 ബ്രാന്‍ഡ് ഉടമകളും ഉല്‍പാദകരും ഇറക്കുമതിക്കാരും ഇപിആര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാന്‍ നയം രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. പ്ലാസ്റ്റിക്ക് വലിച്ചെറിഞ്ഞ് പരിസരം മലിമാക്കുന്നത് കണ്ടെത്തിയാല്‍ ഉല്‍പ്പാദകര്‍ക്ക് പിഴ ഈടാക്കാന്നതു അടക്കമുള്ള നയങ്ങള്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ വേഗത്തിലാക്കി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (കെഎസ്പിസിബി) കണക്കു പ്രകാരം, സംസ്ഥാനത്തെ ഏകദേശം 345 ബ്രാന്‍ഡ് ഉടമകളും ഉല്‍പാദകരും ഇറക്കുമതിക്കാരും ഇപിആര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ നിയമങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ട് 2022 ഫെബ്രുവരി 16 ന് കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം ‘പ്ലാസ്റ്റിക് പാക്കേജിങ്ങില്‍ ഉല്‍പാദകരുടെ ഉത്തരവാദിത്തം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍’ വിജ്ഞാപനം ചെയ്തിരുന്നു. ഈ മാര്‍ഗനിര്‍ദ്ദേശങ്ങളിലെ വ്യവസ്ഥകള്‍ അനുസരിച്ച് പ്ലാസ്റ്റിക് പാക്കേജിങ്ങിനായി കേന്ദ്രീകൃത ഇപിആര്‍ പോര്‍ട്ടല്‍ വികസിപ്പിച്ചെടുത്തിരുന്നു.

പാനീയ നിര്‍മ്മാതാക്കള്‍ 2025 ഏപ്രില്‍ 1 മുതല്‍ കട്ടികുറഞ്ഞ പെറ്റ് ബോട്ടിലുകള്‍ പാക്കിങ്ങിന് ഉപയോഗിക്കുമ്പോള്‍ 30 ശതമാനം പുനരുപയോഗിച്ച പ്ലാസ്റ്റിക് ഉപയോഗിക്കണമെന്നും 2028-29 സാമ്പത്തിക വര്‍ഷത്തോടെ 60 ശതമാനമാക്കണം എന്നും മന്ത്രാലയം ഉത്തരവിട്ടിരുന്നു.

ഇപിആറിന്റെ രജിസ്‌ട്രേഷന്‍ 2022 ല്‍ ആരംഭിച്ചതായാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. 30 ശതമാനം പുനരുപയോഗ നയം നടപ്പിലാക്കുന്നത് സംസ്ഥാനത്ത് ഇപിആര്‍ നടപ്പിലക്കുന്നതിന് സഹായകമാകും. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബ്രാന്‍ഡ് ഉടമകള്‍, റീസൈക്ലര്‍മാര്‍, നിര്‍മ്മാതാക്കള്‍ എന്നിവരുടെ സമഗ്രമായ ഓഡിറ്റ് ആരംഭിക്കും.

ഇപിആര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഇതിനകം തന്നെ ഇതുസംബന്ധിച്ച നിയമങ്ങളെക്കുറിച്ച് അറിയാം, ഏപ്രില്‍ 1 മുതല്‍ ഇത് പാലിക്കാന്‍ ഇവര്‍ ബാധ്യസ്ഥരാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബന്ധപ്പെട്ട ഓഡിറ്റിങ് നടത്തുന്നതിന് സിപിസിബി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.

‘പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവരികയാണ്, ഇപ്പോള്‍ ബ്രാന്‍ഡ് ഉടമകളെയും നിര്‍മ്മാതാക്കളെയും കണക്കെടുപ്പ് നടത്തുന്നതിന് കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് കാത്തിരിക്കുകയാണ്,’ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാനത്ത് ഏകദേശം 20 ശതമാനം നിര്‍മാതാക്കള്‍ ഇതുവരെ ഇആര്‍പി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കേരള പ്ലാസ്റ്റിക് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജെ സുനില്‍ പറഞ്ഞു. പുതിയ ഇപിആര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ ചിലര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്തവരും ബിസിനസ്സ് ചെയ്യാന്‍ പോകുകയാണ്. സംസ്ഥാനത്ത് ഇപിആര്‍ ശരിയായി നടപ്പിലാകുന്നില്ലെന്നും സുനില്‍ പറഞ്ഞു.

പുനരുപയോഗം ചെയ്യുന്ന പ്ലാസ്റ്റിക്കുകളുടെ ആവശ്യം വര്‍ദ്ധിക്കുമെന്നതിനാല്‍ കേന്ദ്രത്തിന്റെ 30 ശതമാനം പുനരുപയോഗം എന്ന ഉത്തരവ് തങ്ങള്‍ക്ക് ഗുണമാകുമെന്നാണ് സംസ്ഥാനത്തെ പ്ലാസ്റ്റിക് റീസൈക്ലര്‍മാര്‍ പറയുന്നത്. കേന്ദ്ര നയം നടപ്പിലാക്കിക്കഴിഞ്ഞാല്‍ റീസൈക്കിള്‍ഡ് പ്ലാസ്റ്റിക്കുകളുടെ ആവശ്യകതയില്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായും പ്ലാസ്റ്റിക് റീസൈക്ലിങ് ഇന്‍ഡസ്ട്രിയലിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് തോംസണ്‍ സക്കറിയ പറഞ്ഞു.