‘ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാൻ താൽപര്യമില്ല; വീടുവിട്ടിറങ്ങിയത് നിരന്തര ഉപദ്രവത്തെ തുടർന്ന്’

ആലത്തൂര്‍ (പാലക്കാട്): നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും സഹികെട്ടാണ് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതെന്നുമാണ് അവര്‍ മൊഴി നല്‍കിയത്. ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാന്‍ താത്പര്യമില്ലെന്നും അവര്‍ പറഞ്ഞു. അയല്‍വാസികളോട് മോശമായാണ് ചെന്താമര പെരുമാറിയതെന്നും ആലത്തൂര്‍ ഡിവൈ.എസ്.പി. ഓഫീസില്‍ നേരിട്ടെത്തി നല്‍കിയ മൊഴിയില്‍ ഭാര്യ വ്യക്തമാക്കി.

പ്രോസിക്യൂഷന് സഹായകമാകുംവിധത്തില്‍ പരമാവധി തെളിവുകളും മൊഴികളും ശേഖരിക്കുകയാണ് പോലീസ്. കൊലപാതകത്തിന് ദൃക്സാക്ഷികളായ മൂന്നുപേരെ പോലീസ് കണ്ടെത്തിയിരുന്നു. ഇവരുടെ മൊഴികൂടി രേഖപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഭാര്യയും മകളും തന്നെ വിട്ടുപോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നാണ് ചെന്താമര വിശ്വസിച്ചിരുന്നത്. ഇതിന്റെ വിരോധത്തിലാണ് 2019 ഓഗസ്റ്റ് 31-ന് സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പറയുന്നത്.

ഈ കേസില്‍ വിചാരണത്തടവുകാരനായിരിക്കെ, ജാമ്യത്തിലിറങ്ങിയാണ് ജനുവരി 27ന് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊന്നത്. ഇരട്ടക്കൊലപാതകക്കേസില്‍ അറസ്റ്റിലായ പ്രതി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. സജിത കൊലക്കേസില്‍ കോടതി നേരത്തേ അനുവദിച്ച ജാമ്യം റദ്ദാക്കുകയും ചെയ്തു. പുഷ്പയുള്‍പ്പെടെ മറ്റു ചിലരെക്കൂടി വധിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്നായിരുന്നു അറസ്റ്റിലായ ചെന്താമരയുടെ മൊഴി. തെളിവെടുപ്പ് സമയത്ത് അവിടെയുണ്ടായിരുന്ന തന്നെ ആംഗ്യഭാഷയില്‍ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് പുഷ്പ വെളിപ്പെടുത്തിയിരുന്നു.