ഇടുക്കി പരുന്തുംപാറയിൽ കയ്യേറിയ ഭൂമിയിൽ സ്ഥാപിച്ച കുരിശ് പൊളിച്ചുനീക്കി; രണ്ടുമാസത്തേക്ക് നിരോധനാജ്ഞ

ഇടുക്കി പരുന്തുംപാറയിൽ കയ്യേറിയ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് റവന്യൂസംഘം പൊളിച്ചു നീക്കി. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് കയ്യേറ്റ ഭൂമിയിൽ സ്ഥാപിച്ച കുരിശാണ് പൊളിച്ചുമാറ്റിയത്. കർശന നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി നിയമസഭയിൽ അറിയിച്ചു. രണ്ട് മാസത്തേക്ക് പരുന്തുംപാറയിൽ നിരോധനാജ്ഞ ഏ‍ർപ്പെടുത്തിയെന്നും 15 ഉദ്യോഗസ്ഥരെ ഒഴിപ്പിക്കൽ നടപടിക്കായി നിയോഗിച്ചെന്നും മന്ത്രി അറിയിച്ചു.

സജിത് ജോസഫ് നിര്‍മിച്ച റിസോർട്ടിനോട് ചേർന്നാണ് കുരിശ് സ്ഥാപിച്ചത്. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം സ്റ്റോപ്പ് മെമ്മോ നൽകിയ ശേഷമാണ് കുരിശ് പണിതത്. പണികൾക്ക് ഉദ്യോഗസ്ഥർ മൗനാനുവാദം നൽകിയെന്ന് ആരോപണം ഉയർന്നിരുന്നു. നിരോധനാജ്ഞ ലംഘിച്ചിട്ടും സജിത്തിനെതിരെ റവന്യൂ വകുപ്പ് പൊലീസിൽ പരാതി നൽകിയില്ല. പരുന്തുംപാറ, വാഗമൺ എന്നിവിടങ്ങളിൽ നിരോധനാ‍ജ്ഞ ലംഘിച്ച് പണി നടത്തിയ ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലെ മൂന്നേക്കർ മുപ്പത്തിയൊന്നു സെന്റ് സർക്കാർ ഭൂമി കയ്യേറി സജിത് ജോസഫ് വൻകിട റിസോർട്ട് നിർമിച്ചതായി ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ മാസം രണ്ടാം തീയതി പരുന്തുംപാറയിൽ കയ്യേറ്റ ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ ജില്ല കളക്ടർ പീരുമേട് എൽ ആർ തഹസിൽദാരെ ചുമതലപ്പെടുത്തി. ഒപ്പം കയ്യേറ്റ ഭൂമിയിൽ പണികൾ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പരിശോധന നടത്താനും നിർദേശിച്ചു. സജിത് ജോസഫിന് സ്റ്റോപ്പ് മെമ്മോയും നൽകി.

എന്നാൽ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് കുരിശിന്റെ പണികൾ വെള്ളിയാഴ്ചയാണ് പൂർത്തിയാക്കിയത്. പണികൾ നടക്കുന്നത് അറിഞ്ഞിട്ടും ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ശനിയാഴ്ച സ്ഥലത്തെത്തിയ തഹസിൽദാർ ഇനി പണികൾ നടത്തരുതെന്ന് നിർദേശം നൽകി മടങ്ങി.

കയ്യേറ്റ സ്ഥലത്ത് നിരോധനം ലംഘിച്ച് പണികൾ നടത്തിയെന്ന് കണ്ടെത്തിയിട്ടും സജിത് ജോസിഫിനെതിരെ കേസെടുക്കാൻ പൊലീസിൽ പരാതി നൽകിയിട്ടില്ല. 2017 ൽ സൂര്യനെല്ലിയിലെ പാപ്പാത്തിച്ചോലയിലും ഇത്തരത്തിൽ കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചിരുന്നു. ഇത് പിന്നീട് ജില്ല ഭരണകൂടം പൊളിച്ചു നീക്കിയിരുന്നു.